ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗ്ഗീസിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃ സഹോദരന്‍ സാമുവല്‍ എന്നിവരും കസ്റ്റഡിയിലായിട്ടുണ്ട്. നാഗര്‍കോവിലില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് കോടി കണക്കിന് രൂപ പലരില്‍ നിന്നായി തട്ടിയെടുത്തെന്ന കേസിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.
2011ല്‍ മരപ്പാലത്ത് നോവ കാസില്‍ എന്ന പേരില്‍ ഫ്‌ളാറ്റ് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് എൺപതോളം പേരില്‍നിന്നായി കോടി കണക്കിന് രൂപ വാങ്ങിയെന്നായിരുന്നു കേസ്. ധന്യയുടെ ഭര്‍ത്താവ് ജോണ്‍, ഭര്‍തൃപിതാവ് ജേക്കബ് സാംസണ്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് ഡവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് കേസ്. ഈ സ്ഥാപനത്തിന്റെ ഡയറക്ടറാണ് ധന്യ മേരി വര്‍ഗ്ഗീസ്.
2014ല്‍ പണി പൂര്‍ത്തിയാക്കി നല്‍കാമെന്നായിരുന്നു ഇവര്‍ നല്‍കിയിരുന്ന വാഗ്ദാനം. എന്നാല്‍ പറഞ്ഞ സമയത്ത് ഫ്‌ളാറ്റ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് പണം നല്‍കിയ 80ഓളം പേര്‍ പോലീസിനെ സമീപിച്ചത്. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.