സോളാര്‍ കേസ്‌: ബിജു രാധാകൃഷ്‌ണനും സരിതയ്‌ക്കും മൂന്നുവര്‍ഷം തടവ്‌

സോളാര്‍ കേസില്‍ സരിത നായര്‍ക്കും ബിജു രാധാകൃഷ്‌ണനും പെരുമ്പാവൂര്‍ കോടതി മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. മുടിക്കല്‍ കുറുപ്പാലി വീട്ടില്‍ കെ.എം. സജാദ്‌ നല്‍കിയ പരാതിയിലാണ്‌ ശിക്ഷ വിധിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ കൂടുതല്‍ അനുഭവിക്കണം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടേതാണ്‌ വിധി. കൂട്ടുപ്രതികളായ നടി ശാലു മേനോന്‍, മാതാവ്‌ കലാദേവി, കൊടുങ്ങല്ലൂര്‍ പുളിമുട്ടം മുണ്ടേങ്ങാട്ട്‌ വീട്ടില്‍ മണിമോന്‍ എന്നിവരെ വെറുതെ വിട്ടു. 2012 സെപ്‌റ്റംബര്‍ 12നാണ്‌ കേസിനാസ്‌പദമായ സംഭവം.

വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് കുറിച്ചെടുത്തിരുന്നുവെന്ന് സരിത

വിചാരണവേളയില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് എന്‍.വി.രാജു കുറിച്ചെടുത്തിരുന്നുവെന്ന് സരിത സോളര്‍ കമ്മിഷനു മൊഴിനല്‍കി. കോടതി നടപടികള്‍ രേഖപ്പെടുത്തുന്ന തിരക്കിലായതിനാല്‍ താന്‍ പേരുകള്‍ ശ്രദ്ധിച്ചില്ലെന്നാണ് മജിസ്‌ട്രേറ്റിന്റെ നിലപാട്. തന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ സാധനങ്ങളും പോലീസ് മഹസറില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. ലാപ്‌ടോപ്പും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ഉള്‍പ്പടെയുള്ള സാധനങ്ങളാണ് ഇത്തരത്തില്‍ കൊണ്ടുപോയതെന്ന്് സരിത പറഞ്ഞു.