മുല്ലപ്പെരിയാര്‍ കേന്ദ്രം മദ്ധ്യസ്ഥത വഹിക്കണം: ഉമ്മൻ ചാണ്ടി

മുല്ലപ്പെരിയാര്‍ കേന്ദ്രം മദ്ധ്യസ്ഥത വഹിക്കണം: ഉമ്മൻ ചാണ്ടി. ചെന്നൈ വെള്ളപ്പൊക്കത്തിന്റെ പശ്‌ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച്‌ വിദഗ്ദ്ധ പഠനം നടത്തണമെന്നും, കേരളവും തമിഴ്നാടും തമ്മില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ മദ്ധ്യസ്ഥത വഹിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌ത ശേഷം ഇക്കാര്യം ആലോചിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ഇന്നലെ ഉച്ചയ്‌ക്ക് പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്‌ച. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചുള്ള ആശങ്ക വിശദമാക്കുന്ന നിവേദനവും നല്‍കി. അണക്കെട്ട് സുരക്ഷിതമല്ലെന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മുംബയ്, ഛത്തിസ്ഗഢ്, ജമ്മു കാശ്‌മീര്‍ എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ച ചെന്നൈയിലും ഉണ്ടായതുപോലെ കേരളത്തിലും പേമാരിക്ക് സാദ്ധ്യതയുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. ജലനിരപ്പ് 136 അടിയില്‍ കൂടിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ചെന്നൈയിലേതു പോലുള്ള വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയില്ല. വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള അണക്കെട്ടിന്റെ ക്ഷമത പരിശോധിക്കാന്‍ ദേശീയ, അന്തര്‍ദ്ദേശീയ വിദഗ്‌ദ്ധരെ വച്ച്‌ വീണ്ടും പഠനം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാട്ടക്കരാര്‍ കാലാവധിയായ 999 വര്‍ഷം മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കില്ല. തമിഴ്നാടിന് നല്‍കുന്ന വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തില്ല. തമിഴ്നാട് സമ്മര്‍ദ്ദം ചെലുത്തി റദ്ദാക്കിച്ച പുതിയ അണക്കെട്ടിനുള്ള പാരിസ്ഥിതിക അനുമതി വീണ്ടും നല്‍കണം. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം പുതിയ അണക്കെട്ടാണ്. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തമിഴ്നാടിനെ അനുനയിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

Facebook Comments